തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയുടെ ഒരു വാർഡിന്റെ്റെ പേര് വയലാർ എന്നാണ്. ആലപ്പുഴയിലെ വയലാറിൽ പോലീസ് നരനായാട്ട് നടത്തിയപ്പോൾ രക്ഷപ്പെട്ടെത്തിയ കമ്യൂണിസ്റ്റുകാരെ ഒളിവിൽ പാർപ്പിച്ചതിവിടെയെന്നതിനാലാണ് ഈ പേര് വന്നതെന്നാണ് പറയപ്പെടുന്നത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കൊടുങ്ങല്ലൂരിൽ ഗൃഹസന്ദർശനത്തിന് തുടക്കമിട്ടതും ഈ വാർഡിൽ. ആദ്യമായി പോയത് ശിവൻചേട്ടന്റെ ചായക്കടയ്ക്ക് പിന്നിലെ കയർതൊഴിലാളി വലിയപറമ്പിൽ സുബ്രഹ്മണ്യന്റെ വീട്ടിൽ. ചെരുപ്പഴിച്ചുവെച്ച് വീട്ടിൽ കയറി കസേരയിലിരിക്കും മുന്നേ ബേബി പറഞ്ഞു- സാമ്പാറിന്റെ നല്ല മണം. സുബ്രഹ്മണ്യൻ മുറിയിൽനിന്നിറങ്ങിയെത്തി ബേബിയോട് അടുത്തിരുന്നു. ആദ്യം വീട്ടുകാര്യം പറഞ്ഞു. പിന്നീട് നാട്ടുകാര്യവും. അതിനുശേഷമാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്.ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പാണെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. അതിനുള്ള എല്ലാ അവസരങ്ങളും ഒത്തുവന്നിട്ടുണ്ട്, നമ്മളായിട്ട് അത് സഖാക്കളെ കളഞ്ഞുകുളിക്കരുതന്ന് ഓർമിപ്പിക്കണമെന്ന് ബേബി സുബ്രഹ്മണ്യനെ ഓർമിപ്പിച്ചു. അപ്പോഴേക്കും സുബ്രഹ്മണ്യൻന്റെ ഭാര്യ തങ്കയെത്തി. കണ്ടയുടൻ ബേബി ചോദിച്ചു- സാമ്പാറാണല്ലേ ഇന്നത്തെ കറി. അതേ സഖാവേ എന്ന് തങ്കയുടെ മറുപടി. നല്ല മണം. അസൽ സാമ്പാറാണ് കേട്ടോ എന്ന് ബേബി. പിന്നീട് ചോദ്യം- ഇന്ന് മീനൊന്നും വങ്ങിയില്ലേ. ഇന്ന് മീൻ കിട്ടിയില്ലെന്ന് തങ്ക. ഏത് മീനാണ് സാധാരണയായി വാങ്ങുകയെന്ന് ബേബി. മത്തിയും അയലയുമെന്ന് തങ്ക. കാളാഞ്ചി വാങ്ങാറില്ലേയെന്ന് ബേബിയുടെ ചോദ്യം. അതിനെല്ലാം വലിയ വിലയല്ലേയെന്ന് തങ്കയുടെ മറുപടി. ശരിയാണ്, കാളാഞ്ചിക്ക് ഇപ്പോൾ വലിയ വിലയാണെന്ന് ബേബിയും ശരിവെച്ചു. പേരക്കുട്ടികളുണ്ട് വീട്ടിൽ. അവരേയും കാണണമെന്ന് ബേബി ആവശ്യപ്പെട്ടതോടെ അനിലും ആദിലും മുറിയിൽനിന്നിറങ്ങി വന്നു. പഠനത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ. പിന്നീട് കളിയെക്കുറിച്ച്. അനിലിന് ഫുട്ബോളിലാണ് താത്പര്യം. ഇഷ്ടം മെസേിയാട്. ആദിലിന് പഠനത്തിലൊഴികെ ഒന്നിലും താത്പര്യമില്ല. എന്നാൽ രണ്ടുപേരും പോയി പഠിച്ചോയെന്ന് ബേബി പറഞ്ഞു. പിന്നീട് സുബ്രഹ്മണ്യനോടും തങ്കയോടും രാഷ്ട്രീയം സംസാരിച്ചു.സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റിയംഗം കെ.വി. രാജേഷ്, ഏരിയാ സെക്രട്ടറി മുഷ്താഖ് അലി, കെ.ആർ. ജൈത്രൻ, അഡ്വ. അഷ്റഫ് സബാൻ, കെ.കെ. അബീദ് അലി, ടി.. രമേഷ് ബാബു തുടങ്ങി നിരവധി നേതാക്കൾ എം.എ. ബേബിയോടൊപ്പം കൊടുങ്ങല്ലൂരിലെ ഗൃഹസന്ദർശന പരിപാടിയിലുണ്ടായിരുന്നു.
സാമ്പാറാണല്ലേ കറിയെന്ന് ചോദ്യം: മീൻ വാങ്ങിയില്ല സഖാവേയെന്ന് മറുപടി
