ഇരിങ്ങാലക്കുട: വിവിധ ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്.യുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പ്രത്യേക നടപടികളുടെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലക്ക് ചരിത്ര നേട്ടം.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ആവിഷ്കരിച്ച ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക നടപടിയിലൂടെ 2025–26 കാലയളവിൽ ഇതുവരെ 344 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.
തൃശ്ശൂർ റൂറൽ പോലീസ് ജില്ലയുലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, മോഷണം, ആയുധനിയമപ്രകാരമുള്ള കേസുകൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 1992 മുതൽ 2025 വരെ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ പിടികൂടിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ശക്തമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഒളിവിലായിരുന്ന പ്രതികളെ വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി.
