വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം; സ്റ്റേഷൻ റൗഡി അരുൺ പോൾ അടക്കം മൂന്ന് പേർ റിമാന്റിലേക്ക്
കാട്ടൂർ: 06.02.2026 വെള്ളിയാഴ്ച രാത്രി 9 മണിയോടെ പടിയൂർ വളവനങ്ങാടി സ്വദേശി സുജിത്തിന്റെ വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ് നടത്തിയ ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺ പോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി കൊച്ചുപറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികളെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
വളവനങ്ങാടിയിലെ മീൻ കെട്ടിൽ വലവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
അരുൺ പോൾ പോക്സോ, രണ്ട് വധശ്രമം, സ്ത്രീക്ക് മാനഹാനി, അടിപിടി, മയക്കുമരുന്ന് കേസ്, അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതര പരിക്ക് ഉണ്ടാക്കിയ കേസ് ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും, ജയേഷ് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ യുടെ നേതൃത്വത്തിൽ കാട്ടൂർ എസ് എച്ച് ഒ ബൈജു കെ സി, എസ് ഐ മാരായ സബീഷ്, ഫ്രാൻസിസ്, ജി എ എസ് ഐ മാരായ ധനേഷ്, മിനി, ജി എസ് സി പി ഒ മാരായ വിപിൻ, ശ്യാം, സി പി ഒ മാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
