മതിലകം: സ്കൂൾ കുട്ടികളുമായി വരികയായിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പേർ റിമാന്റിൽ. 24-02-2026 വൈകിട്ട് 3.10ഓടെ കട്ടൻബസാർ തെക്കുവശം കുഴിയാർ പള്ളിക്ക് മുൻവശത്തെ റോഡിൽ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സ്കൂൾ കുട്ടികളുമായി വരികയായിരുന്ന ടാറ്റ ഏസ് വാഹനം തടഞ്ഞുനിർത്തി ഡ്രൈവറായ പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് സ്വദേശി പുനിലത്ത് വീട്ടിൽ അൻസിൽ (42) എന്നയാളെ കൈകൊണ്ടും ഇരുമ്പ് പൈപ്പുകൊണ്ടും ഇഷ്ടികകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പതിയാശ്ശേരി സ്വദേശികളായ പുല്ലാനി വീട്ടിൽ സുബൈർ (61), പുല്ലാനി വീട്ടിൽ ഷിഹാബ് (47) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
സുബൈർ ഇതിനുമുമ്പ് മതിലകം പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
എസ്.എച്ച്.ഒ വിമോദ്, എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐ വഹാബ്, ജി.എസ്.സി.പി.ഒമാരായ പ്രബിൻ, ഷനിൽ, സി.പി.ഒമാരായ രാഗിൻ, മുഹമ്മദ് ഷൻസിൽ, ബബീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
