പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ടു പോയ പോക്സോ കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വാടാനപ്പള്ളി : പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചു. കാസർഗോഡ് ജില്ല മടിക്കൈ വില്ലേജ് ഓർച്ച സ്വദേശി യു.പി.സി. വീട്ടിൽ മുഹമ്മദ് സജീർ (24) എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി 3 വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീ. സുരേഷ് കുമാർ ആർ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 6 മാസം കൂടി അധിക തടവ് അനുഭവിക്കുന്നതിനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2021 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയെ കാണാതായതിനെ തുടർന്ന് അതിജീവിതയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തത്. അന്നത്തെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. എസ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ വാടാനപ്പള്ളി എസ് ഐ വിവേക് നാരയണൻ, എസ്.സി.പി.ഒ. മാരായ രാജേഷ് ഗോപകുമാർ പി.ജി. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്തും അഡ്വ. നിഷ സി.യും ഹാജരായി. ലെയ്സൺ ഓഫീസർ ജി.എ.എസ്.ഐ. സിന്ധു എം.ആർ വിചാരണ നടപടികൾ ഏകോപിപ്പിച്ചു
