സി.ബി.ഐ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; രണ്ട് പ്രതികൾ കൂടി റിമാന്റിലേക്ക്
ഇരിങ്ങാലക്കുട : സി.ബി.ഐ ഉദ്യോഗസ്ഥരെന്നു നടിച്ച് 1.73 കോടി രൂപയുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികളെ കൂടി തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നവീൻകുമാർ പി. (35), തെൻട്രൽ നഗർ, വെള്ളക്കിണർ, കോയമ്പത്തൂർ, കൈലാഷ് ബാബു (35), മോഡേൺ നഗർ, ശരവണമ്പട്ടി, കോയമ്പത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തത്.
വെളുത്തൂർ സ്വദേശിയിൽ നിന്ന് 01.10.2025 മുതൽ 10.10.2025 വരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി 1,73,00,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രതികൾ കൊയമ്പത്തൂർ സ്വദേശി വെങ്കിടേഷ് പാണ്ടിയെ സ്ഥാപനവാങ്ങൽ വ്യാജ വാഗ്ദാനത്തിലൂടെ 26.09.2025 മുതൽ 13.10.2025 വരെ കൊൽക്കത്തയിലെ ഹോട്ടലിൽ താമസിപ്പിച്ച് സിംകാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തി. തുടർന്ന് 10.10.2025ന് പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത തുകയിൽ 80 ലക്ഷം രൂപ വെങ്കിടേഷ് പാണ്ടിയുടെ അക്കൗണ്ടിലൂടെ കൈമാറ്റം നടത്തിയതായും കണ്ടെത്തി.
ഇതിന് പുറമെ 10.10.2025ന് പ്രതികൾ വെങ്കിടേഷ് പാണ്ടിയുടെ അക്കൗണ്ടിലൂടെ 15 ലക്ഷം രൂപ കൂടി തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തിരുപ്പൂർ ജില്ലാ സൈബർ സ്റ്റേഷൻ കേസിൽ തമിഴ്നാട് ജയിലിൽ റിമാന്റിലായിരുന്ന പ്രതികളെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങിയാണ് ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്‌ഐ ആൽബി തോമസ് വർക്കി, ജിഎസ്‌ഐമാരായ സുജിത്ത് കുമാർ, ഗ്ളാഡിൻ ഫ്രാൻസിസ്, ജിഎസ്‌സിപിഒ ഗിരീഷ്കുമാർ, സിപിഒ ശ്രീയേഷ്, ഡ്രൈവർ സിപിഒ അനന്തുമോൻ എന്നിവർ പങ്കെടുത്തു.
