മതിലകം: 112 എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS) ഹെൽപ്‌ലൈൻ നമ്പറിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, തീരദേശ മേഖലയിൽ എം.ഡി.എം.എ (MDMA) വിൽപന നടത്തിയിരുന്ന രണ്ട് പേർ പിടിയിലായി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ തുഫാൻ സ്പെഷ്യൽ സ്ക്വാഡും മതിലകം പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കരുപ്പടന്ന സ്വദേശി ഇൻസമാമുൾ ഹഖ് (30), നിലവിൽ മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ ചർച്ചിന് കിഴക്ക് വാടകയ്ക്ക് താമസിക്കുന്നയാളും, മതിലകം കോട്ടേക്കാട്ട് സ്വദേശി മുഹമ്മദ് അനസ് (31)-ഉമാണ് പിടിയിലായത്. ശനിയാഴ്ച (ജൂലൈ 11) ഉച്ചയ്ക്ക് ശേഷം മതിലകം പള്ളിവളവ് കിഴക്ക് കുരിശടി ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.
പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഏകദേശം 2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ പ്രദീപ് സി.ആർ, എ.എസ്.ഐ ലിജു ഐ.ആർ, എസ്.സി.പി.ഒ ബിജു സി.കെ, സി.പി.ഒ സുർജിത് സാഗർ, മതിലകം എസ്.ഐ നെസിയ എം. സാഹിബ്, എ.എസ്.ഐ പ്രജീഷ്, ജി.എസ്.സി.പി.ഒ ഷനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ മതിലകം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
