കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അശ്വതി കാവുതീണ്ടൽ ദിനത്തിൽ അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമൂഹിക സ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസുകളിൽ നാല് പ്രതികളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഡോക്യുമെന്ററി സംവിധായകനായ സജിൻ ബാബു (40, നെടുമങ്ങാട്), പോലീസ് വേഷമിട്ട ജിജോ (39, മാനന്തവാടി), കോമരവേഷമിട്ട ശരത് കുമാർ (27, പെരിങ്ങോട്) എന്നിവരെയാണ് ആദ്യ കേസിൽ പിടികൂടിയത്. ദേവസ്വം അനുമതി നിഷേധിച്ചിട്ടും ചിത്രീകരണം നടത്തിയെന്നാണ് കേസ്.
വീഡിയോ ‘റീൽസ്’ ആയി തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ ഷൈജു (51) യെയും പോലീസ് പിടികൂടി.
പ്രതികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുന്നു.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ് പി, എസ്‌എച്ച്‌ഒ ബിജോയ് പി, ജി എ എസ് ഐ ഉമേഷ് കെ വി എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
