ഇരിങ്ങാലക്കുട നഗരസഭയിൽ ദിവസ കളക്ഷൻ തക ബാങ്കിലടക്കാതെ വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരൻ പിടിയിൽ. പ്രതി റിമാന്റിലേക്ക്
ഇരിങ്ങാലക്കുട: നഗരസഭയിലെ ദിവസ കളക്ഷൻ തുക ബാങ്കിൽ അടയ്ക്കാതെ വ്യാജ രേഖകൾ ചമച്ച് 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ കേസിൽ നഗരസഭ ജീവനക്കാരനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട കോണോത്തുകുന്ന് , പൈങ്ങോട് ദേശത്ത്, പയപ്പിള്ളി വീട്ടിൽ തൃദീപൻ,( 56 വയസ്സ്), ആണ് പിടിയിലായത്.
2025 ഏപ്രിൽ 28 മുതൽ 2026 മാർച്ച് 16 വരെയുള്ള കാലയളവിൽ 46,10,015 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നഗരസഭയിൽ ലഭിക്കുന്ന തുക ബാങ്കിൽ അടയ്ക്കുമ്പോൾ കുറവു വരുത്തുകയും, ബാങ്ക് രസീതുകളിൽ തിരുത്തൽ വരുത്തി യഥാർത്ഥ തുക തന്നെ അടച്ചുവെന്ന് കാണിക്കാൻ വ്യാജ രേഖകൾ ചമച്ച് നഗരസഭയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി വി.എച്ച്. ഹബീബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃദീപനെ പിടികൂടിയത്.
നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർ ശ്രീലാൽ, ജി എസ് ഐ സതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, കമൽ കൃഷ്ണ, സി പി ഒ മാരായ ഉമേഷ് കൃഷ്ണൻ, ഫ്രഡി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
